കോന്നി – പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി ബസ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. ഇതു ശ്രദ്ധയിൽപ്പെട്ട യുവാക്കളിൽ ചിലർ അപ്പോൾത്തന്നെ സമൂഹ മാധ്യമത്തിലൂടെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ഈ പരസ്യമായ നിയമലംഘനം ജനങ്ങൾ കൂടി ഏറ്റെടുത്തതോടെ പരാതി പ്രവാഹവുമായി.
ബസിലെ യാത്രക്കാരെ ഏതു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് കെ എസ് ആർ ടി സി യിലെ ജീവനക്കാരാണ്. ഇതിനു പിന്നിൽ ഹോട്ടലുകാരും ജീവനക്കാരും തമ്മിൽ ഉള്ള രഹസ്യധാരണ ഉണ്ട് . ഹോട്ടലിന് മുന്നിൽ ബസ്സ് നിർത്തി ഡ്രൈവർ ഇറങ്ങും കണ്ടക്ടർ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് . ഭക്ഷണം കഴിക്കേണ്ടവർക്ക് കഴിക്കാം എന്ന്. ഡ്രൈവർക്കും കണ്ടക്ടർക്കും വിഭവ സമർഥമായ ഭക്ഷണം ഫ്രീയും. യാത്രക്കാരെ ഹോട്ടലിലേക്ക് എത്തിച്ച പ്രതിഫലം ആണ് ഈ വണ്ടി നിർത്തൽ. പല ഡ്രൈവർമാരും സൈഡ് ഒതുക്കി നിർത്തും .ഈ ഡ്രൈവർ നടുറോഡിൽ തന്നെ നിർത്തി ഭക്ഷണം കഴിക്കാൻ പോയി എന്നാണ് പരാതി .

കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് കഴിഞ്ഞ രാത്രി 10.35നു കോന്നിയിലെ പ്രമുഖ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടത്. എന്നാല് ബസ്സ് റോഡിന് വശത്ത് ഒതുക്കി പാർക്ക് ചെയ്യാതെ തിരക്കുള്ള സംസ്ഥാന പാതയുടെ പകുതിയോളം ഭാഗത്തേക്ക് ഇറക്കി അപകടകരമായ രീതിയിൽ 20മിനിറ്റോളം പാർക്ക് ചെയ്യുകയായിരുന്നു എന്നാണ് കെ എസ് ആർ ടി സിയ്ക്ക് ലഭിച്ച പരാതി .
ഈ സമയം ഇവിടെ എത്തിയ ചില യുവാക്കൾ ഈ ബസിൻറെ ഫോട്ടോ എടുത്തിയത് സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു… കെ എസ് ആർ ടി സിയുടെ പരാതി അറിയിക്കാനുള്ള വാട്സപ് നമ്പറിൽ ഇവർ പരാതിയും നൽകി. വകുപ്പ് മന്ത്രിയുടെ എഫ്ബി പേജിലും ഇവർ സംഭവം ശ്രദ്ധിയിൽപ്പെടുത്തിയിട്ടുണ്ട്.
കെ എസ് ആർ ടി സിയുടെ പല ദീർഘദൂര ബസ്സുകളും ഡ്രൈവർമാർക്ക് ഇഷ്ടം ഉള്ള ഹോട്ടലുകൾക്ക് മുന്നിൽ ആണ് നിർത്തുന്നത് . ശബരിമല തീർഥാടനകാലത്ത് ളാഹയിൽ ബസ്സ് നിർത്തി ഹോട്ടലുകൾക്ക് അനുയോജ്യമായി നൽകിയാൽ ഭക്ഷണത്തിന് പുറമേ ഹോട്ടലുകാർ കിമ്പളവും നൽകും എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു . ഇതേ പോലെ സ്ഥിരമായി ഹോട്ടലുകൾക്ക് മുന്നിൽ ബസ്സ് നിർത്തരുത് എന്നും മുൻപ് കെ എസ് ആർ ടി സി വിജിലൻസ് മുന്നറിയിപ്പും നൽകിയിരുന്നു . ഇതും ഒരു തരത്തിലുള്ള കൈക്കൂലി ആണ് . ബസിലെ ജീവനക്കാർ കഴിക്കുന്ന ഭക്ഷണത്തിന് ഹോട്ടലുകാർ പൈസ വാങ്ങില്ല . യാത്രക്കാരുടെ കണക്കു മാത്രം ഹോട്ടലുകാർ നോക്കും . ഈ രീതിയിൽ ആണ് കെ എസ് ആർ ടി സി ജീവനക്കാരും ഹോട്ടലുകാരും തമ്മിൽ ഉള്ള ഇടപാടുകൾ എന്ന് കെ എസ് ആർ ടി സി വിജിലൻസ് പോലും കണ്ടെത്തിയിരുന്നു .


