കോന്നിയിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ചും പന്തളത്ത് ബൈക്കും കെഎസ്ആർടിസിയും കൂട്ടിയിടിച്ചും രണ്ടു മരണങ്ങൾ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കോന്നിയിലും പന്തളത്തുമുണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ടു യുവാക്കൾ മരിച്ചു. പന്തളത്ത് എംസി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂർ മുണ്ടോകുളഞ്ഞിയിൽ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന വിജയൻ്റെ മകൻ ആദർശ് (21) ആണ് മരിച്ചത്. പന്തളം മെഡിക്കൽ മിഷൻ ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്.

കോന്നിയിൽ നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് യുവാവ് മരിച്ചത്. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്വദേശി വാഴമുട്ടത്ത് വീട്ടിൽ പരേതനായ രാജേന്ദ്രന്റെയും ശാന്തയുടെയും മകൻ ശരത്ത് രാജ്(23) ആണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. പൂവൻപാറയിൽ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം അരമണിക്കൂറോളം ഇയാൾ റോഡിൽ കിടന്നിരുന്നു. പിന്നീട് കോന്നി പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ സ്‌റ്റോറിലും ഫുഡ് ഡെലിവറി ബോയ് ആയും ഇയാൾ ജോലി ചെയ്തുവരുന്നുണ്ട്. ഇപ്പോൾ പത്തനാപുരത്തെ വീട്ടിൽ ആണ് താമസം. ജോലി കഴിഞ്ഞ് പത്തനാപുരത്തെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരി : ശാരിക

Leave a Reply

Your email address will not be published. Required fields are marked *