പത്തനംതിട്ട – വനിതാ കമ്മിഷൻ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി. അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, ഗാർഹിക ചുറ്റുപാടിലുള്ള പരാതികൾ, സാമ്പത്തിക പ്രശ്നങ്ങൾ, മദ്യപാനം പോലെയുള്ള ലഹരി ഉപയോഗങ്ങൾ മൂലം ശിഥിലമാവുന്ന കുടുംബബന്ധങ്ങൾ സംബന്ധിച്ച പരാതികൾ തുടങ്ങിയവയാണ് സിറ്റിംഗിൽ പരിഗണനയ്ക്കു വന്നതിൽ ഏറെയുമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.
ഏഴ് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. 34 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. മൂന്ന് പരാതികൾ ജാഗ്രതാ സമിതിയുടെ പരിഗണനക്കായി കൈമാറി. ആകെ 60 പരാതികളാണ് സിറ്റിംഗിൽ പരിഗണിച്ചത്. പാനൽ അഭിഭാഷകരായ അഡ്വ. കെ.എസ്. സിനി, അഡ്വ. ആർ. രേഖ, കൗൺസിലർ നീമ ജോസ്, വനിതാ സെൽ പോലീസ് ഉദ്യോഗസ്ഥയായ ദീപ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

