പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഇന്നോവ സ്പെയർ കീ ഉപയോഗിച്ചു എടുത്തുകൊണ്ടു പോയി ; പിന്തുടർന്ന് പോലീസ് പിടികൂടി

Crime Eranakulam

അങ്കമാലി – കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ സ്പെയർ കീ ഉപയോഗിച്ച് ഓടിച്ചു പോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് അങ്കമാലി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തിരുന്നാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീൻ (43) നെ പോലീസ് അറസ്റ്റ് ചെയ്തു. 15 ന് രാത്രി പത്ത് മണിയോടെയാണ് വാഹനവുമായി ഇയാൾ സ്റ്റേഷൻ വളപ്പിൽ നിന്നും പുറത്ത് കടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാൾ അവിടെക്കണ്ട പോലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് കുതിച്ചു. പോലീസ് പിന്തുടർന്നു. പുതുക്കാട്ട് ഹൈവേയിൽ നിന്ന് ഇട റോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പോലീസിൻറെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 13 ന് ആണ് എം.സി റോഡിൽ തമിഴ്നാട് സ്വദേശികളുമായുണ്ടായ തർക്കത്തെ തുടർന്ന് വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. കുറെക്കാലം മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഒൺ ലൈനിൽക്കണ്ട് തമിഴ് നാട് സ്വദേശികൾ കേരളത്തിൽ വരികയും രണ്ടേകാൽ ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ബാക്കി തുക കൊടുക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു. ഈ വാഹനം തമിഴ്നാട്ടിൽ നിന്ന് മോഷണം പോയി. അടുത്ത കാലത്ത് ഇന്നോവ വിൽപനയ്ക്കെന്ന പരസ്യം ഒൺലൈനിൽക്കണ്ട് തമിഴ്നാട് സ്വദേശികൾ വീണ്ടും ബന്ധപ്പെട്ടു. എം.സി റോഡിൽ വാഹനവുമായി സംഘം എത്തി. അത് നേരത്തെ സ്വിഫ്റ്റ് കാർ കൊടുത്ത ടീം തന്നെയായിരുന്നു. അത് അറിഞ്ഞു തന്നെയാണ് ഇവരെ സമീപിച്ചതെന്ന് തമിഴ് നാട്ടിൽ നിന്ന് വന്നവർ പോലീസിനോട് പറഞ്ഞു. ഒച്ചപ്പാടും ബഹളവും കണ്ട് എത്തിയ പോലീസ് വാഹനവും ആളുകളേയും സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. ഇതിലെ വളപ്പിൽ സൂക്ഷിച്ച ഇന്നോവയാണ് സംഘാംഗം ഓടിച്ചു കൊണ്ടുപോയത്. ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്.ഐ എൻ.എസ്.റോയി, സി.പി.ഒ അജിതാ തിലകൻ തുടങ്ങിയവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്.

@ഷിജു അങ്കമാലി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *