പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾ വൃത്തിഹീനമാക്കരുതെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ. പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ മാർഗ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.
പോളിംഗ് സ്റ്റേഷനുകൾ കൂടുതലും സ്‌കൂളുകളാണ്. സ്‌കൂൾ കെട്ടിടങ്ങളുടെ ചുവരുകളിലെ ചിത്രങ്ങളും ഭൂപടങ്ങളും നശിപ്പിക്കരുത്. പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. മുൻ തെരഞ്ഞെടുപ്പുകളിൽ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചതിനെ സംബന്ധിച്ച് പരാതികൾ ലഭിക്കുകയും ഇതിനെ തുടർന്ന് നിയമ നടപടികളിലേക്കു കടന്നിരുന്നു.
ചിത്രങ്ങൾ നശിപ്പിക്കുകയോ ചുവരുകളിൽ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിൽ പോളിംഗ് സ്റ്റേഷനുകളിൽ അറിയിപ്പുകൾ പതിക്കണം. പോളിംഗ് ബൂത്തുകളിലെ ഫർണീച്ചറുകൾ നശിപ്പിക്കരുത്. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകൾ അടച്ചുവെന്നും ചുവരുകളിൽ പതിച്ച അറിയിപ്പുകൾ നീക്കം ചെയ്തെന്നും ഉറപ്പാക്കണം.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ശൗചാലയങ്ങൾ ഉറപ്പാക്കണം. പോളിംഗ് സ്റ്റേഷനുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവ അറിയുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം.
What do you feel about this post?
Like
Love
Happy
Haha
Sad

