റാന്നി – പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി. നാൽപതിലധികം കഞ്ചാവു ചെടികളാണ് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്. ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എരുമേലി റെയ്ഞ്ച് ഓഫിസർ ജയന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തെത്തിയപ്പോഴാണ് അതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബീറ്റ് ഓഫിസറായ സാം കെ സാമുവേൽ, കൂടാതെ മൂന്ന് വനിതൾ എന്നിവർക്ക് കഞ്ചാവുകൃഷിയെക്കുറിച്ച് അറിവുണ്ടായിരുന്നതായും കണ്ടെത്തി. ഇതുവരെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അഡ്വ സാംജി ഇടമുറിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു പ്രതിഷേധിച്ചു.


