തൃശൂർ – കേരളകലാമണ്ഡലത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മോഹിനിയാട്ടം അവതരിപ്പിക്കാൻ പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു രാമകൃഷ്ണൻ. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് അവതരണം.
കലാമണ്ഡലം സത്യഭാമ എന്ന് പേരുള്ള എന്ന നർത്തകി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പിന്നാലെയാണു ആർഎൽവി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ നേരിട്ടു ക്ഷണിച്ചത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി മലയാള സമൂഹം ഒന്നാകെ രംഗത്തെത്തി.
തുടർന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും കേരളകലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിപ്പറയുകയും അങ്ങനെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ഉപയോഗിക്കുന്നതിൽ നിന്നവരെ വിലക്കുകയും ചെയ്തു. ഏതായാലും കുറെ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനായി എന്നതൊഴിച്ചാൽ സത്യഭാമക്ക് ഈ വിവാദം കൊണ്ട് നേട്ടമൊന്നും ഉണ്ടായില്ല. അവരുടെ നൃത്താദ്ധ്യാപനം എന്ന തൊഴിൽ ഏതാണ്ട് നിലക്കാനും ഇത് കാരണമായേക്കും. എന്നാൽ ആർഎൽവി രാമകൃഷ്ണൻ എന്ന കലാകാരന് സമൂഹത്തിന്റെ അംഗീകാരം തേടിയെത്തുന്ന കാഴ്ചയാണ് കാണുന്നത് .


