അടൂർ – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി കോടതി ജീവപര്യന്തം തടവിനും 3.20 ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽപറമ്പിൽ അജിത്തിനെ (23) നെയാണ് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 26 വർഷം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധികതടവ് കൂടി അനുഭവിക്കണം. ഇൻസ്റ്റാ്രഗം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ 2022 ജനുവരി മൂന്നിന് അതിക്രമിച്ചു കയറിയ പ്രതി അഞ്ചാം തീയതി വരെ പീഡനം തുടർന്നു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും പെൺകുട്ടിയുടെ അമ്മൂമ്മയുടെ സ്വർണമാലയും കൈക്കലാക്കി. മാല കാണാതെ വന്ന അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് ചെന്ന ഇൻസ്‌പെക്ടർ ടി.ഡി. പ്രജിഷിനോട് പെൺകുട്ടി പീഡന കഥ പറയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ. പി.സ്മിത ജോൺ ഹാജരായി.


