ഇരവിപേരൂർ- കാർത്തിക നായർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ 53-ാം വാർഷികവും രക്ഷാകർത്തൃ ദിനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കലക്ടർ സഫ്ന നസ്റുദ്ദീൻ മുഖ്യ അതിഥിയായിരുന്നു. റിഹാബിലിറ്റേഷൻ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ കെ. പി. രമേശ്, റെഡ്ക്രോസ് സൊൊസൈറ്റി തിരുവല്ല ട്രഷറർ സാമുവൽ ചെറിയാൻ, യോഗ ഇൻസ്ട്രക്ടർ ഹരീഷ് കുമാർ, വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും രക്ഷാകർത്തുകളുമായുള്ള മുഖാമുഖവും പരിപാടിയുടെ ഭാഗമായി നടന്നു.
വ്യവസായിയായിരുന്ന ജിപി നായരുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രമായി ആരംഭിച്ച കാർത്തികനായർ സ്മാരക സമിതി 1971 ലാണ് വള്ളംകുളത്ത് റിഹാബിലിറ്റേഷൻ സെൻറർ ആരംഭിക്കുന്നത്. അക്കാലത്ത് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തൊഴിൽ പരിശീലനം എന്നത് അപ്രായോഗികമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാൽ 53 വർഷം കൊണ്ട് ഇവിടെ നിന്ന് തൊഴിൽ പരിശീലനം നേടിയ അഞ്ഞൂറോളം പേർ സർക്കാർ-സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത് കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ സാക്ഷ്യ പത്രമാണ്. അച്ചടി, , ടൈപ്പ് റൈറ്റിങ്ങ്, കംപ്യൂട്ടർ, മത്സര പരീക്ഷാ പരിശീലനം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പരിശീലനം നൽകുന്നുണ്ട്. ജയശ്രീ നായരാണ് കാർത്തിക നായർ സ്മാരക സമിതിയുടെ ഇപ്പോഴത്തെ പ്രസിഡൻറ്.

Photo – കാർത്തിക നായർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ 53-ാം വാർഷികവും രക്ഷാകർത്തൃ ദിനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു.


