കൊല്ലം: കരുനാഗപ്പള്ളിയിൽ ഏക മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭർത്താവ് പാവുമ്പ തെക്ക് വിജയഭവനത്തിൽ ഉണ്ണികൃഷ്ണപിള്ളയും (55) മരിച്ചു. ഭാര്യ ബിന്ദു (47) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം.
ഇവർ രണ്ടുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുവായ ഒരാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിയിൽ രണ്ടുപേരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിന്ദു അപ്പോഴേ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഉണ്ണികൃഷ്ണപിള്ളയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് ഉണ്ണികൃഷ്ണപിള്ള മരിച്ചത്.
ഇവരുടെ കിടപ്പുമുറിയ്ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ മൃതദേഹങ്ങൾ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. വൃക്കരോഗിയാണ് ഉണ്ണികൃഷ്ണപിള്ള. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അദ്ദേഹം അവധിയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു. ബിന്ദുവുമൊത്ത് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെ ആയിരുന്നു മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയത്.


