പത്തനംതിട്ട – തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കാത്ത 500 കിലോ സ്വർണ്ണം ബാങ്കുകളിലേക്ക് മാറ്റാൻ തീരുമാനമായി എന്നറിയുന്നു. സ്വർണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടര ശതമാനം പലിശ ലഭ്യമാവുന്ന റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കാൻ ഹൈക്കോടതിയും അനുമതിനൽകി. എസ്. ബി ഐ. വഴിയുള്ള നിക്ഷേപപദ്ധതിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്തിമ രൂപംനൽകാനായി ഈ മാസം 14 ന് യോഗം ചേരും. ഇപ്പോഴത്തെ സ്വർണ വിപണി വില പ്രകാരം 291.5 കോടി രൂപയുടെ മൂല്യം ബോർഡിന് ലഭിക്കും. ഇതനുസരിച്ച് രണ്ടര ശതമാനം പലിശ ലഭിക്കും. 7.28 കോടി രൂപാ വെറുതെയിരിക്കുന്ന സ്വർണത്തിന് വാർഷികപലിശയായി ലഭിക്കുന്നത് ദേവസ്വം ബോർഡിന് വലിയ നേട്ടമാവും.
ക്ഷേത്രങ്ങളിൽ ആരാധനക്ക് ഉപയോഗിക്കാത്ത സ്വർണമാണ് മാറ്റുന്നത്. ഇതിൽ ഏറെയും ശബരിമലയിൽ കാണിക്കയായി ലഭിച്ചതാണ്. ആറൻമുള ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിലാണ് ഏറെ സ്വർണ ഉരുപ്പടികളും സൂക്ഷിച്ചിട്ടുള്ളത് . ദേവസ്വം ബോർഡിന്റെ കീഴിലുള്ള1262 ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ നശിക്കുന്ന വിളക്കു കൾ, വിവിധതരം പാത്രങ്ങൾ എന്നിവ ലേലം ചെയ്യാനും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.
@ ഹരി ഇലന്തൂർ


