കണ്ണൂർ : ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് സുരേഷ് ഗോപി. “കെ റെയിൽ വരും കെട്ടോ” എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ഈ രാജ്യത്ത് ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. മോദി ഭരണത്തിൽ മത പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് അത് . അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം ? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ.. അതു സംഭവിച്ചിരിക്കും.
സ്ത്രീകൾക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കിൽ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വരും, സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചുവെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീവീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.



