ചങ്ങനാശേരി – മുൻപൊക്കെ മന്നം ജയന്തി സമ്മേളനത്തിൽ മുടങ്ങാതെ എത്തിയിരുന്ന പല നേതാക്കൾക്കും ഇപ്പോൾ പെരുന്നയിലേക്ക് വരാൻ സമയമില്ലെന്ന് തുറന്നടിച്ചു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന 147 മത് മന്നം ജയന്തി സമ്മേളന വേദിയിലായിരുന്നു സുകുമാരൻ നായരുടെ തുറന്നുപറച്ചിൽ. മന്നത്തെക്കുറിച്ച് അറിഞ്ഞവരും പഠിച്ചവരുമാണ് ജയന്തി സമ്മേളനത്തിൽ സംസാരിക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പൊതുസമ്മേളന പരിപാടികൾക്കും തുടക്കമായത്.
രാവിലെ മുതൽ തന്നെ പല രാഷ്ട്രീയ നേതാക്കളും പെരുന്നയിലേക്ക് എത്തിയിരുന്നു. എന്നാൽ സമ്മേളനത്തിന് സ്വാഗതം പറഞ്ഞപ്പോഴാണ് മുൻപ് എത്തിരുന്ന പലരും ഇപ്പോൾ പെരുന്നയിലേക്ക് എത്താറില്ലെന്ന് സുകുമാരൻ നായർ സൂചിപ്പിച്ചത്. മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്രസാഹിത്യ അക്കാഡമി വിശിഷ്ടാംഗം സി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും എൻകെ പ്രേമചന്ദ്രൻ എംപി, മന്നം അനുസ്മരണ പ്രഭാഷണവും നടത്തി. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അദ്ധ്യക്ഷതയും വഹിച്ചു.



