സന്നിധാനം – മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂർണ്ണ ശുചീകരണ യജ്ഞ പദ്ധതിയാണിത്. നിത്യവും ഒരു മണിക്കൂർ വീതമാണ് പവിത്രം ശബരിമലയുടെ ഭാഗമായി സന്നിധാനവും പരിസരവും ശുചീകരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ ഒൻപതുമുതൽ ഒരു മണിക്കൂർ സമയമാണ് സന്നിധാനത്തും പരിസരങ്ങളിലും വൃത്തിയാക്കാനായി നീക്കിവച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് ജീവനക്കാർക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാർ, അയ്യപ്പസേവാസംഘം പ്രവർത്തകർ, വിശുദ്ധി സേനാംഗങ്ങൾ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.
ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂർമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തർക്കിടയിൽ ബോധവത്കരണവും നടത്തുന്നുണ്ട്. സന്നിധാനത്ത് രാവിലെ നടന്ന പവിത്രം ശബരിമല ബോധവത്കരണത്തിന് എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ നേതൃത്വം നൽകി.


