പത്തനംതിട്ട – മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പത്തനംതിട്ട പോലീസ് ക്യാംപിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് വീണ്ടും പുറത്തേക്ക്. കോടതി ഉത്തരവിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റിയിരുന്ന ബസ് വിട്ടുകൊടുത്തത്. പെർമിറ്റ് ലംഘനത്തിന് ചുമത്തിയിരുന്ന 82,000 രൂപ ബസ് നടത്തിപ്പുകാരൻ അടച്ചതിനെ തുടർന്നാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഹൈക്കോടതിയുടെ ഉത്തരവും നിയമവും പാലിച്ചു സർവീസ് നടത്തണമെന്ന് ബസ് വിട്ടുകൊടുത്ത ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമപ്രകാരം സർവീസ് നടത്തിയാൽ കുഴപ്പമില്ല. നിയമം തെറ്റിച്ചു ഓടിയാൽ ഇനിയും നടപടി ഉണ്ടാകും. ഇക്കാര്യം ഹൈക്കോടതി പല തവണ പറഞ്ഞിട്ടുണ്ട്. നിയമപ്രകാരം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് ബസ് നടത്തിപ്പുകാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പിഴ ഈടാക്കി ബസ് വിട്ടുനൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ബസ് വിട്ടുകിട്ടിയതോടെ പത്തനംതിട്ട – കോയമ്പത്തൂർ സർവ്വീസ് വൈകാതെ പുനരാരംഭിക്കുമെന്നും ഉടമസ്ഥർ പറഞ്ഞു. ബസ് വിട്ടികിട്ടിയാൽ ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. സർവ്വീസ് പുനരാരംഭിച്ചാലും പിടികൂടുമെന്ന നിലപാടിലാണ് എംവിഡി ഉദ്യോഗസ്ഥരുള്ളതെന്നും ബേബി ഗിരീഷ് ആക്ഷേപിച്ചിരുന്നു. ഗതാഗത മന്ത്രിയായി ഗണേഷ്‌കുമാർ വരുന്നതോടെ ഈ തർക്കം വേറൊരു ലവലിലേക്ക് മാറുമെന്ന് നിരീക്ഷകർ കരുതുന്നു. എന്തായാലും കുറേക്കാലം കൂടി റോബിൻ ബസ് വാർത്താ താരം തന്നെയായിരിക്കും.


