സന്നിധാനത്ത് നിന്നും വനം വകുപ്പ് ഇതുവരെ പിടികൂടിയത് 59 പാമ്പുകളെ

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – അയ്യപ്പന്മാർ നിറഞ്ഞ സന്നിധാനത്ത് വന്യമൃഗങ്ങളോ ഇഴജന്തുക്കളോ എത്താതെ എപ്പോഴും ജാഗരൂകരാണ് വനം വകുപ്പ്. അയ്യപ്പഭക്തരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് വനം വകുപ്പ് ശബരിമലയിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സന്നിധാനത്തു നിന്നും 88 പന്നികളെയാണ് പിടികൂടി മാറ്റിയത്.
മുൻ വർഷങ്ങളിൽ അയ്യപ്പഭക്തർക്കു അപകടകരമാകുന്ന രീതിയിൽ കണ്ടുവന്ന പന്നികളെ സന്നിധാനത്തു നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളിൽ പിടികൂടിയാണ് പന്നികളെ ഉൾക്കാടുകളിൽ  തുറന്നുവിട്ടത്.

മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ (ഡിസംബർ 2) വരെ 59 പാമ്പുകളെയാണ് സന്നിധാനത്തു നിന്നും പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്നു വിടും.

ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.

എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാൽ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഇവ ചെറുക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളിൽ വനാതിർത്തികളിൽ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പട്രോളിങ്ങും നടത്തുന്നു.
കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണപദാർഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *