തിരുവനന്തപുരം – ആറ് വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി എന്നാണറിയുന്നത് . തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. തെങ്കാളി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ട്. മറ്റ് മൂന്ന് പേർ സഹായികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു പ്രതികളെ പിടികൂടിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയിലുള്ളത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ ഇയാളുണ്ടായിരുന്നു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കാരണമെന്ന് പ്രതികള്‍ പറഞ്ഞു.


