തിരുവല്ല – കണ്ണൂർ സർവ്വകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . ചട്ടങ്ങൾ ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും തിരുവല്ലയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയും തന്നെയാണ് .

ഇത് സാധൂകരിക്കുന്നതാണ് സുപ്രീംകോടതി വിധി. ഈ കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്നാണ് ഗവർണർ തന്നെ വ്യക്തമാക്കിയത്. ഭരണഘടന തൊട്ട് സത്യം ചെയ്ത മുഖ്യമന്ത്രി ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. പിണറായി വിജയന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിൽ അമിതാധികാര പ്രയോഗമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനും സ്വാർത്ഥ താത്പര്യത്തിനും വേണ്ടി സത്യപ്രതിജ്ഞാലംഘനം നടത്തിയ വ്യക്തിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്നും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.



