സന്നിധാനം – കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പമ്പയിലും സന്നിധാനത്തുമുള്ള മുഴുവൻ അടിയന്തരസേന അംഗങ്ങളും തയ്യാറെടുപ്പുകൾ നടത്തി സുസജ്ജം.
അഗ്നിശമന സേന അംഗങ്ങളെ സന്നിധാനത്തുള്ള പത്ത് പോയിന്റുകളിൽ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി വിന്യസിച്ചിട്ടുണ്ട്. സദാ ജാഗ്രത പുലർത്തുവാനും അടിയന്തര സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നിലവിൽ ജല നിരപ്പ് സാധാരണ ഗതിയിൽ ആണെങ്കിൽ പോലും റെഡ് അലർട്ട് കണക്കിലെടുത്തു ഭക്തന്മാർ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് സേന അംഗങ്ങൾ നിയന്ത്രിക്കുന്നുണ്ട്. പോലീസ് സേനയുടെ ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.ശരംകുത്തി, മരക്കൂട്ടം സന്നിധാനം എന്നിവിടങ്ങളിൽ ജാഗ്രതനിർദ്ദേശങ്ങളും അറിയിപ്പുകളും അയ്യപ്പന്മാർക്കായി സേന നൽകുന്നുണ്ട്.
ദുരന്ത നിവാരണ ഉപകരണങ്ങളോട് കൂടി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം സന്നിധാനത്തും ഒരു ടീം പമ്പയിലും ഇതിനോടകം തന്നെ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ആവശ്യം വന്നാൽ ബാക്കപ്പ് ആയി ഒരു ടീം തൃശ്ശൂരിൽ സജ്ജമാണ്.
മണ്ണിടിച്ചിലോ, മാസ്സ് കാഷ്യുവാലിറ്റിയോ മുന്നിൽ കണ്ട് എട്ട് ഡോക്ടർമാരും 50 സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘം സന്നിധാനം ആശുപത്രിയിൽ സജ്ജമാണ്. രണ്ട ഐ സി യു ബെഡുകളും ഒരു സെമി ഐ സി യു ബെഡും അടങ്ങുന്ന സൗകര്യങ്ങൾ സന്നിധാനം സഹസ് കാർഡിയോളജി ക്ലിനിക്കിൽ ലഭ്യമാണ്.
യാതൊരു വിധത്തിലുള്ള വൈദ്യുതി വിച്ഛേദനവും ഉണ്ടാകാതെ ഇരിക്കുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും കെ എസ് ഇ ബി യുടെ ഭാഗത്ത് നിന്ന് നടത്തിയിട്ടുണ്ട്. പമ്പയും സന്നിധാനവും മുഴുവനായും കേബിൾ സംവിധാനത്തിൽ വൈദ്യുതി വിതരണം നടത്തുന്നതിനാൽ അപകട സാധ്യതയും വിച്ഛേദന സാധ്യതയും 99 ശതമാനം കുറവാണു.
എല്ലാ വകുപ്പുകളും ഏകോപനത്തോടെ അയ്യപ്പഭക്തന്മാരുടെ സുരക്ഷയ്ക്കായി എല്ലാവിധ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ഒരിക്കിയിട്ടുണ്ട്. സേന അംഗങ്ങളുടെ നിർദേശങ്ങൾ അയ്യപ്പന്മാർ പാലിക്കണം എന്ന് സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

