പത്തനംതിട്ട: ബസ് സ്റ്റാന്റുകളിൽ കയറി ആളെയെടുക്കുന്നു എന്ന നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് കോടതി ഉത്തരവിലൂടെ ഉടമ ഗിരീഷ് പുറത്തിറക്കി. ഇന്ന് മുതൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് വീണ്ടും സർവ്വീസ് തുടങ്ങുമെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. താനേതായാലും കഞ്ചാവ് കച്ചവടം പോലുള്ള തെറ്റുകളൊന്നും ചെയ്തിട്ടല്ലല്ലോ, തന്റെ ഭാഗത്താണ് ശരിയെന്നു ഇവർക്ക് തന്നെ സമ്മതിക്കേണ്ടി വരുമെന്നും, അതിനായി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പും, സർക്കാരും. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ നിയമം അനുസരിച്ചു നേരത്തെ ഓടിയ പോലെ തന്നെ ബസ് സർവീസ് തുടരുമെന്ന് ഉടമ പറയുന്നു, നിയമലംഘനം തുടർന്നാൽ പിടിച്ചെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡിൽ തുറന്ന നേരിട്ടുള്ള ഏറ്റുമുട്ടലിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. റോബിൻ റോഡിലൂടെ പഴയ പോലെ സർവ്വീസ് നടത്തുമ്പോൾ തടയാനുള്ള നീക്കം മോട്ടോർ വാഹന വകുപ്പിൻറെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ?



