അഖിൽ സജീവ് റാന്നി സ്വദേശിനിക്ക് കിഫ്‌ബി ജോലി വാഗ്ദാനം ചെയ്തു 10 ലക്ഷം കബളിപ്പിച്ചു

Crime
Print Friendly, PDF & Email

പത്തനംതിട്ട – അഖിൽ സജീവിനെതിരെ തട്ടിപ്പ് പരാതികൾ കൂടുകയാണ്. റാന്നി വലിയകുളം സ്വദേശിനീയായ എം.കോം ബിരുദമുള്ള യുവതിയില്‍ നിന്ന് കിഫ്ബി ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഇന്നലെയാണ് റാന്നി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് സ്‌റ്റേഷനില്‍ ചെന്ന പരാതിക്ക് മണിക്കൂറുകള്‍ക്കകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അഖില്‍ സജീവ് ഒന്നാം പ്രതിയും യുവമോര്‍ച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റായ ടി.ആര്‍. രാജേഷ് (ജൂഡോ രാജേഷ്) രണ്ടാം പ്രതിയുമാണ്. നിയമനം കിട്ടുമെന്ന് വിശ്വസിപ്പിക്കുന്നതിനായി യുവതിയെ കിഫ്ബിയുടെ ആസ്ഥാനത്ത് കൊണ്ടു ചെന്നിരുന്നുവെന്നും മൊഴിയുണ്ട്.

നേരത്തേ സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 4.39 ലക്ഷം തട്ടിയ കേസില്‍ അഖിലും രാജേഷും പ്രതികളായി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ജൂഡോ രാജേഷ് ഒളിവില്‍പ്പോയി. ഇതു വരെ അഖിലിന്റേതായി പുറത്തു വന്ന തട്ടിപ്പുകളില്‍ ഏറ്റവും വലുതാണ് റാന്നിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. രാജേഷ് അഖിലിന്റെ ഇടനിലക്കാരനാണ്. 10 ലക്ഷം രൂപ വാങ്ങിക്കൊടുത്തപ്പോള്‍ ഒരു ലക്ഷം രാജേഷിന് കമ്മിഷന്‍ കൊടുത്തുവെന്നാണ് അറിയുന്നത്. യുവമോര്‍ച്ചയിലെ മറ്റു ചില നേതാക്കള്‍ക്കും നിയമനക്കോഴയില്‍ പങ്കുളളതായി വിവരമുണ്ട്. രാജേഷ് യുവമോര്‍ച്ച നേതാവല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവുമുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ വന്ന സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അങ്ങനെ ഒരു നേതാവും ഒരു തസ്തികയും യുവമോര്‍ച്ചയ്ക്കില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങള്‍ ചെന്നപ്പോള്‍ സംസ്ഥാന പ്രസിഡന്റ് ഒഴിഞ്ഞു മാറുകയായിരുന്നു. ഒരു കേന്ദ്രമന്ത്രിയുടെ പേരിലും സംഘം തട്ടിപ്പു നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്കിങ് ഗ്രൗണ്ട് വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് 20 ലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയെന്നാണ് വിവരം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *