പത്തനംതിട്ട: സ്‌കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു. ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും ചികിൽസയിലിരിക്കേ ഇന്നലെ വൈകിട്ടോടെ മരിക്കുകയുമായിരുന്നു. അഴൂർ പാട്ടത്തിൽ മനുവിന്റെയും ദീപയുടെയും മകൻ, പ്രമാടം നേതാജി എച്ച്.എസ്.എസ് വിദ്യാർഥി വിഘ്‌നേഷ് മനു (15) വാണ് മരിച്ചത്.
പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ നടന്ന കോന്നി ഉപജില്ലാ സ്‌കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ട മത്സരത്തിൽ വിഘ്‌നേഷ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രക്തസമ്മർദവും ഹൃദയമിടിപ്പും കുറഞ്ഞു വന്നതോടെ പത്തനംതിട്ടയിലെയും അവിടെ നിന്ന് കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ഇന്ന് ബുധൻ രാവിലെ 10 ന് നേതാജി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
നേരത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഘ്‌നേഷിന്റെ സഹോദരി വൈഗ നേതാജി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹോട്ടൽ ജീവനക്കാരനായിരുന്ന മനു അടുത്തിടെ വീട്ടിൽ കാറ്ററിംഗ് നടത്തി വരികയായിരുന്നു.


