തിരുവല്ല: മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച് മുന്തിയ ഇനം മലേഷ്യൻ തെങ്ങിൻ തൈ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പടിഞ്ഞാറെ മുറി വെളിയംകുന്ന് വീട്ടിൽ വി.പി.ജെയിംസ് ( 46 ) ആണ് അറസ്റ്റിലായത്. മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിത്തുകൾ വാഗ്ദാനം ചെയ്ത് 6.73 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി വേങ്ങൽ വേളൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കോട്ടയത്തെ ആഡംബര ഹോട്ടലിൽ നിന്നുമാണ് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ തരത്തിൽ 60 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പെരുമ്പെട്ടി സ്വദേശി ഏബ്രഹാം കെ തോമസും ഇയാൾക്കെതിരെ പെരുമ്പട്ടി പോലീസിൽ പരാതി നൽകിയിരുന്നു. കേരള അഗ്രികൾച്ചറൽ ഫാമിന്റെ ഔദ്യോഗിക പ്രതിനിധി എന്ന് തെറ്റിദ്ധരിപ്പിക്കും വിധം സ്ഥാപനത്തിന്റെ വ്യാജ ഐഡി കാർഡും കാർഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് ഇയാൾ തട്ടിപ്പുകൾ ഏറെയും നടത്തിയിരിക്കുന്നത്.
തട്ടിയെടുത്ത് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസത്തിനും ബാക്കി പണം ലോട്ടറി എടുക്കുവാനും ചെലവഴിച്ചതായി പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി എസ്. അഷാദിന്റെ നിർദ്ദേശ പ്രകാരം എസ്എച്ച്ഒ ബി.കെ.സുനിൽ കൃഷ്ണൻ, എസ്‌ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, സീനിയർ സിപിഒ മാരായ അഖിലേഷ് , ഉദയ ശങ്കർ, മനോജ്, സിപിഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

