ബാറിൽ ഗുണ്ടാ സംഘത്തിന്റെ അക്രമം ; ബിയർ കുപ്പികൊണ്ട് ബാർ ജീവനക്കാരന്റെ തലയ്ക്ക് അടിച്ചു

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല: ബാറില്‍ കയറി മദ്യപിച്ചതിന് ശേഷം പണം നല്‍കാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറംഗ ഗുണ്ടാസംഘം പുളിക്കിഴ് പൊലീസിന്റെ പിടിയില്‍.

തലവടി രാമഞ്ചേരില്‍ വീട്ടില്‍ ഷൈന്‍ (36), മകരച്ചാലില്‍ വീട്ടില്‍ സന്തോഷ്, (42), ചിറപറമ്പില്‍ വീട്ടില്‍ സനല്‍കുമാര്‍ (26), വിളയൂര്‍ വീട്ടില്‍ മഞ്ചേഷ് കുമാര്‍ (40), ദീപു (30), എണ്‍പത്തിയഞ്ചില്‍ ചിറയില്‍ ഷൈജു (42 ) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ പുളിക്കിഴ് ഇന്ദ്രപ്രസ്ഥ ബാറില്‍ ആയിരുന്നു സംഭവം. ബാറിലെ വെയിറ്റര്‍ കൊല്ലം സ്വദേശി ജോണ്‍ തലയ്ക്ക് ഗുരുതര പരുക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്.

കാറില്‍ സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ മദ്യപിച്ച ശേഷം പണം നല്‍കാതെ ബാറില്‍ നിന്നും മടങ്ങാനൊരുങ്ങി. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘം ചേര്‍ന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റ് നിലത്ത് വീണ ജോണിനെ പ്രതികള്‍ നിലത്തിട്ട് ചവിട്ടി. തുടര്‍ന്ന് ബാര്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഇവര്‍ എത്തിയ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിയിലായ ആറ് പേര്‍ക്ക് എതിരെയും പുളിക്കീഴ്, എടത്വ, കോയിപ്രം സ്‌റ്റേഷനുകളില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പുളിക്കീഴ് എസ്.ഐ ജെ. ഷെജിം പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *