പത്തനംതിട്ട: കൂടൽ ഇഞ്ചപ്പാറയിൽ പുലിക്കൂട്ടം പശുക്കിടാവിനെ കടിച്ചു കൊന്നുവെന്ന് ദൃക്‌സാക്ഷികൾ. ഇഞ്ചപ്പാറ മീത്തിലേത്ത് ജോസിന്റെ ഒന്നര വയസുള്ള പശുക്കിടാവിനെയാണ് പുലിക്കൂട്ടം കൊന്നു തിന്നത്. രണ്ട് ദിവസമായി പശുക്കിടാവിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ പ്രദേശത്ത് തെരച്ചിൽ നടത്തി വരുമ്പോഴാണ് റബർ തോട്ടത്തിൽ നിന്നും കിടാവിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. പശുക്കിടാവിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ച സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസം നാലു പുലികളെ കണ്ടതായി ജോസിന്റെ സഹോദരൻ ബാബു പറഞ്ഞു.
നാല് പുലികളും സമീപത്തെ പാറ കടന്ന് പോയി. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. കോന്നിയിൽ നിന്നും വനപാലകരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തി വരുന്നുണ്ട്. ആവശ്യമെങ്കിൽ കുട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്തെ അടിക്കാടുകൾ വെട്ടി നീക്കാൻ സ്ഥലം ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റബർ തോട്ടത്തിൽ കിടന്ന പശുവിന്റെ ജഡത്തിനരികിൽ വ്യാഴാഴ്ച അർധ രാത്രിയിൽ ആണ് നാലു പുലികളെ കണ്ടതെന്ന് ബാബു പറഞ്ഞു. ഉപേക്ഷിച്ചു പോയ ജഡം ഭക്ഷിക്കാൻ പുലി എത്തുമെന്ന പ്രതീക്ഷയിൽ ഇവർ കാത്തിരുന്നപ്പോഴാണ് നാലു പുലികളെ കണ്ടത്. ഇവ നാലും സമീപത്തെ പാറ കടന്നാണ് പോയതെന്ന് ബാബുവും ജോസും പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

