പത്തനംതിട്ട – ചരിത്രപ്രസിദ്ധ ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാറന്മുള ക്ഷേത്രക്കടവിൽ നടക്കും. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത്. എ ബാച്ചിന്റെ ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും ബി ബാച്ചിന്റെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളുമാണ് നടക്കുന്നത്.
ജലോൽസവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര ഒരു മണിക്ക് ആരംഭിക്കും. 12:30 ന് മുൻപായി എല്ലാ പള്ളിയോടങ്ങളും ജലഘോഷയാത്രയ്ക്ക് തയാറായി സത്രം പവലിയന് താഴെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തിച്ചേരണം. സമയം കഴിഞ്ഞെത്തുന്ന പള്ളിയോടങ്ങളെ ജലഘോഷയാത്രയിൽ നിന്നും മത്സരങ്ങളിൽ നിന്നും ഒഴിവാക്കുന്നതാണ്. ജലഘോഷയാത്രയിൽ ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനു പിന്നിലായി എ ബാച്ച് പള്ളിയോടങ്ങളും തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളും പങ്കെടുക്കും. ജല ഘോഷയാത്രയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾ സത്രക്കടവിൽ നിന്നും പരപ്പുഴക്കടവിൽ വരെ ശ്രീപത്മനാഭ….എന്ന വെച്ചു പാട്ടിന്റെ താളത്തിലാണ് തുഴയേണ്ടത്.
കർശനമായ നിബന്ധനകൾ പാലിച്ചാണ് ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. ക്ലബുകാരെയും പുറമെ നിന്നുള്ള തുഴച്ചിൽക്കാരെയും ഇത്തവണ പൂർണമായും ഒഴിവാക്കുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. പള്ളിയോടത്തിൽ കയറുന്ന തുഴച്ചിൽകാരുടെ തിരിച്ചറിയൽ രേഖ, ഫോട്ടോ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ പള്ളിയോട സേവാസംഘം ഓഫീസിൽ ആഗസ്റ്റ് 25ന് മുൻപ് നൽകണം. പള്ളിയോട സേവാ സംഘത്തിന്റെ നിയമാവലിയും റേസ് കമ്മിറ്റിയുടെ തീരുമാനങ്ങളും അനുസരിച്ച് ജലോത്സവത്തിൽ പങ്കെടുക്കുമെന്നുള്ള സമ്മതപത്രവും എഴുതി നൽകണം.
പള്ളിയോട സേവാ സംഘത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കും. മത്സരവള്ളംകളി പൂർണമായും റെക്കാർഡ് ചെയ്യും.
2017 ന് ശേഷം ആദ്യമായിട്ടാണ് ആറന്മുളയിൽ പരമ്പരാഗത ശൈലിയിലുള്ള മത്സരവള്ളംകളി നടക്കുന്നതെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള , റേസ് കമ്മിറ്റി കൺവീനർ പി.ആർ ഷാജി എന്നിവർ അറിയിച്ചു


