തിരുവനന്തപുരം – ഇത്രയും വിചിത്രമായ കേസൊക്കെ രാജ്യത്ത് വേറെങ്ങും ഉണ്ടായിട്ടില്ല. അപകീർത്തിക്കേസിൽ പിടികിട്ടാ പ്രതിയെ കിട്ടാതെയാകുമ്പോൾ കൂട്ടുകാരുടെയും, ജീവനക്കാരുടെയും മൊബൈൽ ഫോണുകളും ഓഫീസിലെ സാധന സാമഗ്രികളും ഒക്കെ കസ്റ്റഡിയിൽ എടുക്കുക . ഇപ്പോൾ ഇതാ മൈക്ക് കൂവിയതിനു മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിൽ . ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പരിഹാസം.
ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ. ഇത്രയും വിചിത്രമായ ഒരു കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല. കേരളത്തിൽ എന്താണ് നടക്കുന്നത് ? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു. കേസ് എടുക്കൽ അവരുടെ ഹോബിയാണ്. ഇങ്ങനെ’ ചിരിപ്പിക്കരുത്. വെളിവ് നഷ്ടപ്പെട്ടവരിൽ ചിലരാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്. മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വിഐപി സുരക്ഷ നടപടികളുടെ ഭാഗമായുള്ള പോലീസ് അന്വേഷണം ആണ് നടന്നിട്ടുള്ളതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. എഫ് ഐ ആറിൽ ആരുടേയും പേരില്ല.അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പേടി. എന്നും അദ്ദേഹം ചോദിച്ചു .


