പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ 144 ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. ഇതിൽ ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 36 ഡോക്ടർമാരാണ് പത്തനംതിട്ടയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

തിരുവനന്തപുരം 11, കോട്ടയം- 7, കണ്ണൂർ- 20, മലപ്പുറം- 10, കോഴിക്കോട്- 12, കാസർഗോഡ്- 20, പാലക്കാട്- 8, ഇടുക്കി- 3, തൃശൂർ- , വയനാട്- 4, ആലപ്പുഴ- 6 എന്നിങ്ങനെയാണ് വിട്ടു നിൽക്കുന്ന ഡോക്ടർമാരുടെ എണ്ണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിച്ച മറുപടിയിൽ പറയുന്നു.
ഇവർക്കെതിരേ 1960 ലെ കേരള സിവിൽ സർവീസസ് ( തരംതിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചു വരികയാണെന്നും വിവരാവകാശ രേഖ പറയുന്നു.


