പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് 1,58,76,192 രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി ജി.പി. ജയകൃഷ്ണൻ ഉത്തരവിട്ടു.
പ്രക്കാനം കുട്ടിപ്ലാക്കൽ വീട്ടിൽ കെ. എം ബേബിയുടെ മകൻ അഖിൽ കെ. ബോബി (24)ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. 2017 ജൂലൈ 25 നാണ് അപകടമുണ്ടായത്. ഇലന്തൂർ – ഓമല്ലൂർ റോഡിൽ ഗണപതി അമ്പലത്തിന് സമീപം വച്ച് എതിരേ വന്ന മറ്റൊരു മോട്ടോർ സൈക്കിൾ ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിൽസക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
യു.എ.ഇയിൽ ജോലിചെയ്തിരുന്ന അഖിൽ നാട്ടിൽ അവധിക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത്. നട്ടെല്ലിനും മറ്റും സംഭവിച്ച ഗുരുതരമായ പരുക്ക് കാരണം 90% സ്ഥിരവൈകല്യം ഉണ്ടായതായി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി.
കോടതിയുടെ ഉത്തരവ് പ്രകാരം 1,02,49,444 രൂപ വിധിയും കേസ് ഫയൽ ചെയ്ത 14.03.218 മുതൽ നാളിതുവരെ 9% പലിശയും കോടതി ചെലവായ 6,17,333 രൂപ ഉൾപ്പടെ 1,58,76,192 രൂപ നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകൻ എൻ. ബാബു വർഗീസ് മുഖേനെ ഫയൽ ചെയ്ത കേസിൽ രണ്ടാം എതിർകക്ഷിയായ നാഷണൽ ഇൻഷുറൻസ് കമ്പനി പത്തനംതിട്ട ബ്രാഞ്ചിൽ നിന്നുംഒരു മാസത്തിനുള്ളിൽ തുക നൽകാനും കോടതി ഉത്തരവിട്ടു.


