പത്തനംതിട്ട – കനത്ത മഴയെതുടർന്ന് നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. ജില്ലയിൽ നിലവിൽ 54 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, പാലിയേറ്റീവ് കെയർ രോഗികൾ എന്നിവർ ക്യാമ്പിൽ ഉണ്ട്. പകർച്ച വ്യാധികൾ ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പിലുള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന്
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു.
അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുമ്പും, ശേഷവും മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകണം. ടോയ്ലറ്റുകൾ വൃത്തിയായി പരിപാലിക്കണം. സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകൾ ക്യാമ്പിലുണ്ടെങ്കിൽ കൃത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കിൽ മെഡിക്കൽ ടീമിനെ അറിയിക്കണം. കാലിൽമുറിവുളളവർ മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കുകയും പാദരക്ഷകൾ നിർബന്ധമായും ധരിക്കുകയും വേണം. എലിപ്പനി തടയാൻ ആരോഗ്യ പ്രവർത്തകർ നൽകുന്ന ഡോക്സി സൈക്ലിൻ പ്രതിരോധ ഗുളികകൾ കഴിക്കണം. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
ക്യാമ്പിലുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ സ്ഥലത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. വയറിളക്കമോ, ഛർദ്ദിയോ ഉണ്ടായാൽ ഒ.ആർ.എസ് ലായനി കുടിക്കുക. പകർച്ചവ്യാധികൾ പിടിപെട്ടാൽ ക്യാമ്പിലെ മറ്റ് അംഗങ്ങൾക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കൽ ടീം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് മാറാൻ തയാറാവേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.


