പത്തനംതിട്ട – മറുനാടൻ മലയാളി ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽ കേരള പത്രപ്രവർത്തക യൂനിയൻ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടിൽ പൊലീസ് റെയിഡ്. മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തു. ഇന്നലെ രാവിലെ പത്തോടെയാണ് വിശാഖന്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയത്. മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുമായി വിശാഖന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് നടപടി.
എന്നാൽ, ഇതിനെതിരെ രൂക്ഷവിമർശനവുമായി കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി രംഗത്തെത്തി. വാർത്തയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് നടത്തുന്ന ഇത്തരം കിരാത നടപടികളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മറുനാടൻ മലയാളി ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽ റെയ്ഡും നടപടികളും മറ്റുമായി മാധ്യമ പ്രവർത്തകർ സംസ്ഥാനത്താകമാനം പീഡനങ്ങൾക്കു വിധേയമായി വരികയാണ്. വാർത്ത എഴുതിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ പൊലിസ് കാട്ടുന്ന ആവേശത്തിനു പിന്നിൽ ഭരണകൂട ഭീകരതയാണ് പ്രകടമാകുന്നതെന്ന് യൂനിയൻ ജില്ലാ പ്രസിഡന്റ് സജിത് പരമേശ്വരനും സെക്രട്ടറി എ ബിജുവും അഭിപ്രായപ്പെട്ടു.


