റാന്നി: സീതത്തോട് കൊച്ചുകോയിക്കലിൽ റോഡരികിൽ നിന്നും പരുക്കേറ്റ നിലയിൽ കിട്ടിയ പുലിക്കുഞ്ഞിന് വിദഗ്ധ ചികിൽസ നൽകി. പത്തനംതിട്ടയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചാണ് ചികിൽസ കൊടുത്തത്. പുലിക്കുട്ടിയെ കണ്ട വിവരം നാട്ടുകാരാണ് വനപാലകരെ അറിയിച്ചത്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരാണ് പുലിക്കുട്ടിയെ വല ഉപയോഗിച്ച് പിടിച്ചത്.
പുലിക്കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. തുടക്കത്തിൽ പടക്കം പൊട്ടിച്ച് ഇതിനെ വനത്തിലേക്ക് കയറ്റി വിടാൻ ശ്രമം നടത്തിയെങ്കിലും നടക്കാത്തതിനാൽ വനപാലകർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ഇതിന് പരുക്ക് പറ്റിയിട്ടുള്ളതായി മനസ്സിലാക്കി പിടികൂടുകയായിരുന്നു. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയിൽ ഇതിന് വൈറസ് രോഗം പിടിപെട്ടതായും തലച്ചോറിനെ ബാധിച്ചതിനാലാണ് സഞ്ചരിക്കാൻ കഴിയാഞ്ഞതെന്നും കനയിൽ ഡിസ്റ്റ്ബർ എന്ന പേരിൽ മൃഗങ്ങൾക്ക് ഉണ്ടാകുന്ന വൈറസ് രോഗമാണ് പുലി കുട്ടിക്ക് പിടിപെട്ടത് എന്ന് വനപാലകർ പറയുന്നു കോന്നി വനംവകുപ്പിലെ ഡോക്ടർ ശ്യാമിന്റെ മേൽനോട്ടത്തിലാണ് പുലിക്കുട്ടി ഇപ്പോൾ.


