തിരുവനന്തപുരം: വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കുണ്ടമൺകടവിൽ താമസിക്കുന്ന വിദ്യ ആണ് മരിച്ചത്. ബന്ധുക്കൾ സംശയമുന്നയിച്ചതിനെതുടർന്ന് ഇവരുടെ ഭർത്താവ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് യുവതിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ വിദ്യയും താനും മദ്യപിക്കുകയായിരുന്നെന്നും വൈകിട്ട് ശുചിമുറിയിൽ കയറിയപ്പോൾ തെന്നിവീണ് തലയിടിച്ചതാണെന്നുമാണ് പ്രശാന്ത് പോലീസിൽ മൊഴി നൽകിയത്. എന്നാൽ മകളുടെ മരണത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി അച്ഛൻ ഗോപൻ രംഗത്തെത്തുകയായിരുന്നു
മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട ചില കേസുകളിൽ പ്രശാന്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നും പോലീസ് പറഞ്ഞു. പത്ത് വർഷം മുമ്പാണ് വിദ്യയും പ്രശാന്തും വിവാഹിതരായത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും ഇവർക്ക് രണ്ട് കുട്ടികളുണ്ടെന്നുമാണ് വിവരം.


