തലവടി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ നട്ട പ്ലാവ് തലവടിയിലും കായ്ച്ചു.2021 സെപ്റ്റംബർ 17ന് നട്ട പ്ലാവിൽ ആണ് 18 മാസം കൊണ്ട് ചക്ക ഉണ്ടായത്.
പ്രധാനമന്ത്രിയുടെ 71-ാം പിറന്നാൾ ഗോവ ഗവർണർ ശ്രീധരൻപിള്ള ആഘോഷിച്ചത് ഗോവ രാജ്ഭവനിൽ 71 പ്ലാവിൻ തൈ നട്ടാണ്.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള തൻ്റെ പുരയിടത്തിൽ അന്നേ ദിവസം പ്ലാവിൻ്റെ തൈ നട്ടത്.അയൽവാസിയും കെ.എസ്. ആർ.ടി.സി കണ്ടക്ടറുമായ പരുത്തിക്കൽ പി.ഡി സുരേഷാണ് പ്ലാവിൻ തൈ നല്കിയത്.പി.ഡി. സുരേഷിൻ്റെ പുരയിടത്തിലും വെള്ളപൊക്ക ശല്യം രൂക്ഷമാണ്.വെള്ളം കയറുന്നതുമൂലം വെള്ളപൊക്കത്തിൽ നിന്ന് സംരംക്ഷിക്കുന്നതിന് വേണ്ടി സിമൻ്റ് റിംങ്ങ് ഉണ്ടാക്കി അതിൽ മണ്ണിട്ട് ഉയർത്തിയാണ് നട്ടത്.
എന്നാൽ കടുത്ത വേനൽക്കാലത്തും കൃത്യമായ പരിചരണം ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹധർമ്മിണി ജിജിമോൾ ജോൺസൺ നല്കിയിരുന്നു.ഇത് കൂടാത് മാവിൻതൈ, ഗ്രാമ്പൂ തൈ,ചാമ്പ, കരിവേപ്പ് ,ജാതി തൈ എന്നിവയും കിണർ റിംങ്ങിനുള്ളിൽ മണ്ണിട്ട് ഉയർത്തി നട്ടിട്ടുണ്ട്.
കേരളത്തിൻ്റെ സംസ്ഥാന ഫലം ആണ് ചക്ക.തൊട്ടടുത്ത സംസ്ഥാനമായ ഗോവയിൽ നട്ട പ്ലാവിൽ നിന്ന് വിളവെടുപ്പും ചക്ക ഫെസ്റ്റിവലും നടത്തുവാൻ ഗവർണർ ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ഇവിടെ വിളവെടുപ്പിന് പാകമായിട്ടില്ല.


