നെല്ലൂര് പോയതിന് പിന്നാലെ യുഡിഎഫില്‍ സെക്രട്ടറിയാകാന്‍ തോമസുമാരുടെ തമ്മിലടി:

Kerala Politics

തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും ജോണി നെല്ലൂര്‍ വിട്ടുപോയതിന് പിന്നാലെ അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ കലഹം മൂര്‍ഛിക്കുന്നു. സെക്രട്ടറി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് പിസി തോമസും തോമസ് ഉണ്ണിയാടനും രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണം.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ താനാണ് സെക്രട്ടറി പദവിക്ക് അര്‍ഹനെന്ന് പി.സി. തോമസ് പറയുന്നു. തനിക്ക് ഈ സ്ഥാനം കിട്ടുന്നതിനായി കോണ്‍ഗ്രസ് നേതൃത്വത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യവുമായി അദ്ദേഹം പി.ജെ ജോസഫിനെ തോമസ് സമീപിച്ചതായാണ് വിവരം. ഇതിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ പ്രധാന നേതാക്കളില്‍ ചിലര്‍ ജോസഫുമായി ടെലിഫോണില്‍ സംസാരിച്ച് ഉണ്ണിയാടനെ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമുന്നയിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ സമവായം ആവശ്യമാണെന്ന നിലപാടിലാണ് ജോസഫ്.

എന്നാല്‍ ഇരു വിഭാഗവും സ്ഥാനം ലഭിക്കണമെന്ന വാശിയിലാണ്. കേരള കോണ്‍ഗ്രസിന് സെക്രട്ടറി പദവി നല്‍കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ദേവരാജനെ സെക്രട്ടറിയാക്കണമെന്നുള്ള ആവശ്യവുമായി കെപിസിസി നേതൃത്വത്തെ കൊല്ലത്തു നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിട്ടുണ്ടെന്നും അറിയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ ഇല്ലാതിരുന്ന സെക്രട്ടറി പദവി സൃഷ്ടിച്ച് അദ്ദേഹത്തെ ഉള്‍ക്കൊള്ളിക്കുകയായിരുന്നു കോണ്‍ഗ്രസ്. ജോണി നെല്ലൂര്‍ പിന്നീട് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നുവെങ്കിലും പദവിയില്‍ നിന്നും നീക്കിയിരുന്നുമില്ല. സെക്രട്ടറി പദവി തങ്ങള്‍ക്ക് ലഭിച്ചതാണെന്നും തങ്ങള്‍ക്ക് തന്നെ വിട്ടു നല്കണമെന്നും ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോണി നെല്ലൂരിനെ നീക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.

അതേസമയം തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രത്യേക പദവിയാണ് സെക്രട്ടറി സ്ഥാനമെന്നും അത് പാര്‍ട്ടി പ്രതിനിധിക്ക് ലഭിക്കണമെന്നും ജോസഫ് ഇതിനോടകം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി പൊതു സമ്മതനായ ഒരാളെ സെക്രട്ടറിയാക്കണമെന്നാണ് ജോസഫുമായി അടുപ്പം പുലര്‍ത്തുന്നവരുടെ ആവശ്യം.

ജോസഫിന്റെ മകനും യൂത്ത് ഫ്രണ്ട് നേതാവുമായ അപു ജോണ്‍ ജോസഫിനെ സെക്രട്ടറിയാക്കി പ്രശ്‌നപരിഹാരമണ്ടാക്കാനാണ് നീക്കമെന്നാണ് സൂചന.ഏതാനും വര്‍ഷങ്ങളായി അപു ജോണ്‍ ജോസഫ് രാഷ്ട്രീയത്തില്‍ സജീവവുമാണ്. ചെയര്‍മാന്റെ മകനെ തന്നെ സെക്രട്ടറിയാക്കിയാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടാകുമെന്നാണ് ജോസഫ് ക്യാമ്പ് കരുതുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *