പത്തനംതിട്ട – എച്ച്1 എൻ1 ഇൻഫ്ളൂവൻസ, വൈറൽ പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ആവശ്യമായ ചികത്സ തേടണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) എൽ അനിതകുമാരി അറിയിച്ചു.
വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് കൈകൾ കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പർ അല്ലെങ്കിൽ കൈമുട്ടിന്റെ ഉൾഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടൻ മാലിന്യപ്പെട്ടിയിൽ നിക്ഷേപിച്ച് കൈകൾ കഴുകണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവൽ, ഇതേ പോലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ചുമയോ പനിയോ ഉള്ള സഹപാഠികളിൽ നിന്ന് അകലം പാലിക്കണം. ചുമ, ജലദോഷം, പനി ഇടങ്ങളിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാസ്‌ക് ധരിക്കണം. പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ സ്‌കൂളിൽ വരാതെ വീട്ടിൽ വിശ്രമിക്കുകയും അധ്യാപകരെ അറിയിക്കുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക. ക്ലാസ് മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകളും വാതിലുകളും തുറന്നിടണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. പനി ഉള്ളപ്പോൾ സ്‌കൂളിൽ വരരുത്. അസുഖമുള്ളപ്പോൾ കൈകൊടുക്കലും ആലിംഗനവും ഒഴിവാക്കണം. അസുഖബാധിതരായ കുട്ടികൾക്ക് ചുറ്റും നിൽക്കരുത്.
ശ്വാസംമുട്ടൽ അല്ലെങ്കിൽ വേഗത്തിലുള്ള ശ്വസനം, ചുണ്ടുകൾ നീലനിറമാകുക, അമിത ക്ഷീണം, ആശയക്കുഴപ്പം, ഉണർത്താൻ ബുദ്ധിമുട്ട്, തുടർച്ചയായി ഉയർന്ന പനി നിലനിൽക്കുക, നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ, ചുമ വർധിക്കുക അല്ലെങ്കിൽ നെഞ്ചുവേദന ഉണ്ടാകുക എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
ആസ്ത്മയോ മറ്റ് ദീർഘകാല രോഗങ്ങളോ ഉള്ള കുട്ടികൾക്ക് ഇൻഫ്ളൂവൻസ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകമാണ്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണമെന്ന് രക്ഷിതാക്കളെ സ്‌കൂൾ അധികൃതർ പ്രത്യേകം അറിയിക്കണം.


