പത്തനംതിട്ട – മുളയിൽ ദൃശ്യവിസ്മയം ഒരുക്കി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ പ്രദർശനം.
പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം മേളയിലാണ് പൈതൃക ഓർമകളുണർത്തുന്ന വിവിധ ഇനം കരകൗശല വസ്തുക്കളുമായി സ്റ്റാൾ സജീകരിച്ചിരിക്കുന്നത്. വയനാടിൽ നിന്നും എത്തിക്കുന്ന വിവിധ വലുപ്പത്തിലുള്ള ആന മുളകളാണ് പെയിന്റിംഗിന് ഉപയോഗിച്ചിരിക്കുന്നത്. 11 പേർ ഉൾപ്പെട്ട വർണിക സംഘത്തിന്റെ കലാ വിരുതുകളാണ് പ്രകൃതിദത്ത നിറങ്ങളാൽ പൈതൃക-കലാ രൂപങ്ങളായി മുളകളിൽ നിറഞ്ഞത്. 800 മുതൽ 3500 രൂപാ നിരക്കിൽ സ്റ്റാളിൽ നിന്നും ഇവ സ്വന്തമാക്കാം. വാസ്തു വിദ്യാ ഗുരുകുലത്തിന്റെ കേരളത്തിലെ മറ്റു ജില്ലകളിലെ സംഘങ്ങളുടെ ഉൽപന്നങ്ങളും സ്റ്റാളിൽ ഉണ്ട്. തിരുവനന്തപുരം മുട്ടത്തറ, ചാല ദാരു ശിൽപ ഗ്രാമീണ കലാകേന്ദ്രത്തിൽ നിന്നും ഈട്ടി തടിയിൽ തീർത്ത ആനയുടെ രൂപം, അനന്തശയനം ഗ്രാമീണ കലാകേന്ദ്രയുടെ ആമാട പെട്ടി, പാലക്കാട് പെരുവമ്പ് സംഘം നിർമിച്ച ചെണ്ട ഉൾപ്പടെയുള്ള വാദ്യോപകരണങ്ങളുടെ മാതൃക, തഴവയിൽ നിന്നും പുല്ലു കൊണ്ട് നിർമിച്ച ബാഗ് എന്നിവയാണ് പ്രധാനം. കേരളത്തിലുടനീളം 54 സംഘങ്ങളാണ് ഉള്ളത്. ചെങ്ങന്നൂർ മാണിക്ക മംഗലം പൈതൃകം സ്വയം സഹായ സംഘം ഒരുക്കിയ പല വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങൾ, അലങ്കാര വസ്തുക്കൾ , കീ ചെയിൻ എന്നിവയും പ്രിയങ്കരമാണ്. മ്യുറൽ അക്രില്ലിക് ചുമർ ചിത്രങ്ങൾം കാണാനും സ്വന്തമാക്കാനും സാധിക്കും. മറ്റു മുള ഉൽപന്നങ്ങൾക്കായി പ്രത്യേകം സ്റ്റാളും ഉണ്ട്.


