ശബരിമല നിറപുത്തരി ആഗസ്റ്റ് 4 ന് ചൊവ്വാഴ്ച
കർക്കടക മാസത്തിൽ നടക്കുന്ന നിറപുത്തരി ആഘോഷം കേരളത്തിലെ കാർഷിക സംസ്കാരത്തോടനുബന്ധിച്ചുള്ളതാണ്.
പണ്ട് വിഷു കഴിഞ്ഞാൽ കേൾ്രളത്തിലാകമാനം നിറപുത്തരിക്കുള്ള നെൽകൃഷിക്കു തുടക്കമാകും. കൃഷിയിറക്കുന്നതു മുതൽ വിളവെടുപ്പുവരെ വ്രതശുദ്ധിയോടെ ആയിരുന്നു അന്ന് കുടുംബത്തിലെല്ലാവരും കഴിയുന്നത്. പണിക്കാരും ശുദ്ധവും വൃത്തിയും പാലിച്ചു മാത്രമേ പാടത്തിറങ്ങിയിരുന്നുള്ളൂ. കാലാവസ്ഥയും, പ്രകൃതിയും ഒക്കെ അനുകൂലമാക്കാൻ പ്രാർത്ഥനയുമായി കൃഷി ചെയ്തു വിളവെടുത്താലേ ഭക്ഷണം കഴിക്കാനാകൂ എന്ന ബോധവും അന്ന് മനുഷ്യർക്ക് ഉണ്ടായിരുന്നു. 90 ദിവസം മാത്രം മൂപ്പുള്ള കനക ഇനങ്ങളാണ് കൃഷി ചെയ്യുക. അന്ന് വളമായി ചാരവും ചാണകപ്പൊടിയും മാത്രം ആയിരുന്നു ഉപയോഗിക്കുക. പ്രാർത്ഥനകളോടെ വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്ക്കുന്ന ചടങ്ങായിരുന്നു നിറപുത്തരി.
വിശ്വാസത്തിൽ മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കർക്കടകത്തിന്റെ രണ്ടാം പകുതിയിലും ചിലയിടങ്ങളിൽ ചിങ്ങത്തിലും നടത്തുക പതിവുണ്ട്. കൊയ്തെടുത്ത നെൽക്കറ്റ ഗൃഹത്തിന്റെ വാസ്തുവിനു പുറത്തു കൊണ്ടുവന്നു വയ്ക്കും. വീട്ടിലെ മുറികളെല്ലാം അരിമാവു കൊണ്ട് അണിഞ്ഞിരിക്കും. തുടർന്നു ഭഗവതി പൂജ. പൂജാമധ്യത്തിൽ കറ്റകൾ വീട്ടിലേക്ക് എഴുന്നള്ളിച്ചു പൂജിക്കും. ദേവിക്കു സമർപ്പിച്ച നിവേദ്യവും കറ്റയിൽ നി ന്നുള്ള ഓരോ നെൽക്കതിരും ഓരോ മുറിയിലും അരിമാവണിഞ്ഞ സ്ഥലത്ത് ഇലയിൽ വയ്ക്കും.
കാഞ്ഞിരത്തിന്റെ ഇലയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. കണ്ണട എന്നു പറയുന്ന ചെറിയ അടയാണു സാധാരണ നിറപുത്തരിക്കു നിവേദ്യമായി തയാറാക്കാ റുള്ളത്. ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കറ്റയിൽനിന്ന് ഒന്നോ രണ്ടോ പിടി അറവാതിൽക്കലും പൂമുഖത്തും കെട്ടിത്തൂക്കും. ബാക്കിയുള്ള കറ്റ മെതിച്ചുകുത്തി ആ അരികൊണ്ടു പുത്തരിച്ചോറു തയാറാക്കി കഴിക്കണമെന്നാണു വിധി. ക്ഷേത്രങ്ങളിൽ പലയിടത്തും പുത്തരിപ്പായസം നിവേദിക്കുക പതിവുണ്ട്. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലത്തെയാണു വീട്ടിലേക്ക് എഴുന്നള്ളിക്കുന്നത്. അതുകൊണ്ടുതന്നെ കാർഷികവൃത്തിക്കും കർഷകർക്കും ഉള്ള അംഗീകാരവും ആദരവും കൂടിയാണിത്. ഇതൊന്നും അറിയാത്ത ഇന്നത്തെ തലമുറ ഇത് വായിക്കുമോ ആവോ ?
കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ. മലയാളത്തിന്റെ സമൃദ്ധി മുഴുവൻ ഉൾക്കൊള്ളുന്ന വാക്കാണ് ഇല്ലംനിറ. പാടത്തു വിളഞ്ഞ പുന്നെല്ലിനെ വീട്ടിലേക്കു വരവേൽക്കുന്നതാണ് ഇല്ലംനിറ അനുഷ്ഠാനം. നെൽകൃഷിയുള്ള വീടുകളിൽ ഈ ദിവസം ഉമ്മറത്തു നെൽക്കതിർ കെട്ടും. കാലം മാറിയതോടെ അനുഷ്ഠാനങ്ങൾ എല്ലാം ക്ഷേത്രങ്ങളിലേക്കു മാത്രമായി ചുരുങ്ങി.


