കോയിപ്രം: രണ്ടുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ് പിടിയിലായത്. രണ്ടുവർഷത്തിലധികമായി നിരണം കടപ്രയിൽ വാടകയ്ക്ക് താമസിച്ച് പഠനത്തിൽ ഏർപ്പെട്ട് വരുന്ന ഇയാൾ പരിചയത്തിലായ പെൺകുട്ടി(21)യെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞഡിസംബർ 11 രാവിലെ അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് കൂട്ടിക്കൊണ്ടു പോയശേഷമാണ് ആദ്യമായി പീഡിപ്പിച്ചത്. വെള്ളച്ചാട്ടത്തിനു താഴെയുള്ള റബർ തോട്ടത്തിൽ എത്തിച്ച്, ബലാൽസംഗം ചെയ്യുകയായിരുന്നു.
ഡിസംബർ 28ന് വൈകിട്ട് മൂന്നിന് ഓതറ ഭൂതൻകുഴിയിൽ കൊണ്ടുപോയി പാറക്കെട്ടിനു സമീപം വച്ച് ദേഹത്തു കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി. ഇത് തടഞ്ഞ യുവതിയെ, അരുവിക്കുഴിയിൽ വച്ച് നടന്ന സംഭവം കൂട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബലമായി ലൈംഗികവേഴ്ചയ്ക്ക് വിധേയയാക്കി. ജനുവരി നാലിന് ഇൻസ്റ്റഗ്രാം വഴി യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുവാങ്ങി. പിന്നീട് സൗന്ദര്യവും സാമ്പത്തികവും പോരാ എന്ന് പറഞ്ഞു ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. യുവതിയുമായുള്ള സാമൂഹികമാധ്യമ ബന്ധങ്ങൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ആറന്മുള പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അയച്ചു നൽകിയതിനെ തുടർന്ന്, കോയിപ്രം പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ താമസസ്ഥലത്തുനിന്നും ഇന്നലെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ഷിബു രാജ്, എസ്.സി.പി.ഓമാരായ ജോബിൻ ജോൺ, ശബാന, അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.


