തിരുവല്ല: ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കായിക താരമായിരുന്ന ദളിത് പെൺകുട്ടിയെ അറുപതിലധികംപേർ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാർത്തകൂടി പുറത്തുവന്നു. തിരുവല്ലയിൽ വിദ്യാർത്ഥിനിയെ പാർക്കിൽവെച്ച് പീഡിപ്പിച്ചു, തുടർന്ന് ഗർഭിണിയായ പതിനേഴുകാരിയുടെ ഗർഭച്ഛിദ്രം നടത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിൻ (26) അറസ്റ്റിലാകുകയും, കോടതി റിമാൻഡ് ചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർക്കിൽ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കവിയൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന പാർക്കിലാണ് സംഭവം നടന്നതെന്നും കുട്ടി പറയുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത കാലയളവിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിൻറെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗർഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ഇത്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭ്രൂണത്തിന്റെ ഡി.എൻ.എ. സാമ്പിൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണിത്.


