അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും15000 രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പന്തളം മങ്ങാരം കുരീക്കാട്ടിൽ വീട്ടിൽ നിന്നും തോന്നല്ലൂർ കടയ്ക്കാട് ഇളയമഠം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന ഹബീബിനെ (42)യെ ആണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് പോക്‌സോ ആക്ട് പ്രകാരവും എസ്.സി/എസ്.ടി ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 26, 29 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതിജീവതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയുമായിരുന്നു. പന്തളം പോലീസ് സബ് ഇൻസ്‌പെക്ടർ ടി.കെ.വിനോദ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ അടൂർ ഡിവൈ.എസ്.പി ആയിരുന്ന ആർ. ജയരാജാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ. പി. ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


