വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ്.
ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ 13 ന് പൊതുഅവധി
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 13 ന് ജില്ലയിലെ എല്ലാ സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി നൽകണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാൽ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും (നവംബർ 12, 13) തിയതികളിൽ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി എച്ച്.എസ്. സകൂളിനും അവധിയായിരിക്കും.


