ഇടുക്കി : കുമളിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുമളി അമരാവതി കണിമറ്റത്തിൽ രഞ്ജുമോൻ (40) നാലാംമൈൽ കുമ്മണ്ണൂർ പറമ്പിൽ ബിജോയ് (41) എന്നിവരാണ് പിടിയിലായത്. കുമളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുമളി ഒന്നാംമൈലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവ നടന്നത്. 34.950 ഗ്രാം ആഭരണം പണയംവെച്ച് പ്രതികൾ 1.45 ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ആഭരണം തിരികെയെടുക്കാതിരുന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന്, മാനേജർ അന്നമ്മ ജോസഫ് കുമളി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ, എസ്.ഐ സലീം രാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


