ന്യൂഡൽഹി: ലോകത്തെ നേഴ്സിംഗ് രംഗത്ത് വർദ്ധിച്ചുവരുന്ന ജോലി സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്ത് പുതുതായി 157 നേഴ്സിംഗ് കൊളേജുകൾക്ക് കൂടി അനുമതി നൽകി കേന്ദ്രമന്ത്രി സഭ. ആകെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകൾ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകൾ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പട്ടികയിൽ ഏറ്റവും മുമ്പിലുളളതും, നേഴ്സിംഗ് പഠനത്തിൽ ഏറ്റവും പിന്നിലുള്ളതുമായ സംസ്ഥാനം ഉത്തർപ്രദേശ് ആണ്. 27 കോളജുകളാണ് അവിടെ അനുവദിച്ചത്. രാജസ്ഥാനിൽ 23, തമിഴ്‌നാട്ടിൽ 11, കർണാടകയിൽ 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രാജ്യത്ത് ഗുണമേന്മയുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം നൽകുകയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പുതിയ കോളജുകൾ അനുവദിച്ചതോടെ 15,700 പുതിയ നഴ്സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ കേന്ദ്ര സർക്കാർ നൽകുമെന്നും ബാക്കി തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നേഴ്സിംഗ് കോളേജുകളുള്ള കേരളത്തെ ഈ പദ്ധതിയിൽ പരിഗണിച്ചില്ല .


