പത്തനംതിട്ട – വീടിനു സമീപത്തുള്ള വ്യാപാരിയായ അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാതെ വന്നപ്പോൾ വീട്ടമ്മ അയൽവാസിയുടെ കടയുടെ മുന്നിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കിടങ്ങന്നൂർ വല്ലന രാജവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)യാണ് അയൽവാസിയായ കുഞ്ഞുമോന്റെ ഇടയിലേ വീട്ടിൽ സ്റ്റോഴ്സ് എന്ന കടയുടെ മുന്നിൽ എത്തി സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഗുരുതരമായ പൊള്ളലോടെ നാട്ടുകാരും അയൽക്കാരും ചേർന്ന് ഇവരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
80 ശതമാനത്തിലധികം പൊള്ളലുള്ളതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രജനിയുടെ ഭർത്താവ് ത്യാഗരാജൻ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയിട്ടുള്ളതുമാണ്. മകൻ അർജുൻ ഫൈനൽ ഇയർ ബിടെക്കിന് പഠിക്കുകയാണ്. അയൽവാസിയായ കുഞ്ഞുമോന്റെ ബന്ധു സജീവ് മൂന്നു ലക്ഷം രൂപയും 30 പവൻ സ്വർണവും വാങ്ങിയത് തിരിച്ചു കൊടുക്കാത്തതിൽ മനം നൊന്താണ് താനിത് ചെയ്യുന്നത് എന്ന് കത്ത് എഴുതി വച്ചിട്ടാണ് രജനി മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയത്. കുപ്പിയിൽ മണ്ണെണ്ണയുമായി രജനി കടയ്ക്ക് മുന്നിൽ എത്തുന്നതും തീ കൊളുത്തുന്നതും എതിർവശത്തുള്ള വീടിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.


