പത്തനംതിട്ട – ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ പിസി ജോർജ്ജ് ബിജെപി സ്ഥാനാർത്ഥിയായേക്കും. ജനപക്ഷം പാർട്ടി പ്രവർത്തകർക്കൊപ്പം ബി ജെ പി യിൽ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും അടുത്ത ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു.
‘ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കും. ബിജെപിയിൽ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പൂർണ്ണമായി പറയാൻ ആകില്ല. വലിയൊരു നദിയിൽ ഒരു ചെറിയ തോട് കൂടി ചേരുന്നു അത്രയേ പറയാനാകു.’ പി സി ജോർജ്ജ് പറഞ്ഞു.
ബിജെ പി യിൽ ചേരണമെന്ന ശക്തമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിൻ്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു ജനപക്ഷം. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിച്ചപ്പോൾ ലയനമെന്ന നിബന്ധനയാണ് സംസ്ഥാന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പിസിയുടെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. പത്തനംതിട്ടയിൽ അദ്ദേഹം സ്ഥാനാർത്ഥിയായാൽ പ്രവചനാതീതമാകും തിരെഞ്ഞെടുപ്പ് ഫലം എന്നും വിലയിരുത്തപ്പെടുന്നു.


