വനംവകുപ്പ് ഏറ്റെടുത്ത ചന്ദനമരത്തിന്റെ വില നൽകുന്നതിൽ വീഴ്ച: ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

Trivandrum
Print Friendly, PDF & Email

തിരുവനതപുരം: സ്വകാര്യ ഭൂമിയിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത ചന്ദനമരത്തിന്റെ വില യഥാസമയം നൽകുന്നതിൽ ഉണ്ടായ വീഴ്ചയെ തുടർന്ന് ഒമ്മല്ല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.എ. സതീഷിനെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പാലക്കാട് ജില്ലയിലെ അഗളി സ്വദേശിയായ ബെന്നിയുടെ സ്വകാര്യ ഭൂമിയിൽ നിന്നുള്ള ചന്ദനമരം വനംവകുപ്പ് വിൽപ്പന നടത്തുന്നതിനായി ഏറ്റെടുത്തെങ്കിലും അത് കൃത്യസമയത്ത് ലേലം ചെയ്യുന്നതിനും അതിന്റെ വില ഭൂവുടമയ്ക്ക് ലഭ്യമാക്കുന്നതിലും വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം ചാനലിൽ വാർത്ത സംപ്രേഷണം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ചന്ദനത്തടികൾ മറയൂർ ഡിപ്പോയിൽ എത്തിക്കുന്ന നടപടിക്രമങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തി.

ഈ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വി.എ. സതീഷിനെ അടിയന്തര പ്രാബല്യത്തോടെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും (അഡ്മിനിസ്ട്രേഷൻ) ശിക്ഷണാധികാരിയുമായ ഡോ. ജെ. ജസ്റ്റിൻ മോഹൻ, ഐ.എഫ്.എസ്. ഉത്തരവിട്ടു. സസ്പെൻഷൻ കാലയളവിൽ കേരള സർവീസ് റൂൾസിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഉപജീവനബത്തയ്ക്ക് ഉദ്യോഗസ്ഥന് അർഹത ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *