കോന്നി :തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഫീൽ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഇടതുമുന്നണി സ്ഥാനാർഥി വോട്ടെണ്ണലിന്റെ അവസാന റൗണ്ടിലും വിയർക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന ഘട്ടം വരെ നിലനിന്ന പരാജയഭീതി മറയ്ക്കാനാണ് ബിജെപി ഡീൽ എന്ന ആരോപണവുമായി ഇടതു സ്ഥാനാർത്ഥി ശ്രമിക്കുന്നതെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ പറഞ്ഞു. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഫീൽ ചെയ്യുന്നില്ല എന്നാണ് എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞത് . ബിജെപി വോട്ടുകൾ തനിക്കാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ഇടത് സ്ഥാനാർത്ഥിയുടെ വോട്ട് നില പരിശോധിച്ചാൽ ഇത് ശരിയാണെന്ന് ബോധ്യപ്പെടും.
സീതത്തോട് പഞ്ചായത്തിൽ 2021ൽ എൽഡിഎഫിന് 5404 യുഡിഎഫിന് 2837 ബിജെപിക്ക് 1634 വോട്ട് ലഭിച്ചപ്പോൾ 2026 എൽഡിഎഫ് 5605 യുഡിഎഫ് 2653 ബിജെപി 600 എന്നതാണ് വോട്ട് നില . ചിറ്റാർ പഞ്ചായത്ത് ബൂത്ത് 44 – എൽഡിഎഫ് 373, യു ഡി എഫ് 126, ബി ജെ പി 63; 2021 ൽ ബിജെപിക്ക് ലഭിച്ചത് 203 വോട്ട്.ഇതു പരിശോധിച്ചാൽ ബിജെപി -സിപിഎം ഡീൽ ബോധ്യപ്പെടും. മറ്റു പഞ്ചായത്തുകളിലും ഇത്തരത്തിൽ ബിജെപി- സിപിഎം വോട്ടുകച്ചവടം നടന്നിട്ടുണ്ട്. സിപിഎം അണികളും പൊതുജനങ്ങളും തള്ളിയ ആൾ അവിഹിത മാർഗ്ഗത്തിലൂടെ നേരിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് സാങ്കേതികം മാത്രമാണ്.
കൗണ്ടിംഗ് ദിവസം സ്ഥാനാർത്ഥിയും സിപിഎം നേതാക്കളും തമ്മിൽ കോന്നി ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ടായ സംഘർഷവും ബിജെപി ഡീലും മറച്ചുവെക്കാനാണ് കോന്നി എംഎൽഎ ശ്രമിക്കുന്നതെന്നും എബ്രഹാം വാഴയിൽ ആരോപിച്ചു. കോന്നിയിലെ എല്ലാ വികസനങ്ങളും അടൂർ പ്രകാശ് നടത്തിയിട്ടുള്ളതാണെന്നും അതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് നിലവിലെ എംഎൽഎ ശ്രമിച്ചിട്ടുള്ളതെന്നും ഇടതുമുന്നണിയിലെ പ്രശ്നങ്ങൾ യുഡിഎഫിന്റെ മേൽ ചാർത്താൻ ശ്രമിക്കേണ്ടെന്നും യുഡിഎഫ് ചെയർമാൻ ഏബ്രഹാം വാഴയിൽ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

