എടത്വ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടികയറി. ഇന്ന് രാവിലെ 5.45 ന് ഉള്ള മധ്യസ്ഥപ്രാർത്ഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവക്ക് ശേഷം 7.30 ന് നടന്ന കൊടിയേറ്റിന് വികാരി ഫാ. ജോസഫ് കളരിയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. ആയിരകണക്കിന് വിശ്വസികളെ സാക്ഷിയാക്കിയായിരുന്നു ആശീർവദിച്ച കൊടി മുകളിലേക്ക് ഉയർന്നത്. പട്ടുനുൽകൊണ്ട് പിരിച്ചെടുത്ത കയറിൽ കൊടി മുകളിലേക്ക് ഉയർന്നതോടെ വിശുദ്ധ ഗീവർഗീസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ എന്ന് ആയിരങ്ങളുടെ നാവിൽ നിന്ന് ഉയർന്ന തീഷ്ണമായ പ്രാർത്ഥനയുടെ നിറവിൽ എടത്വ പെരുനാളിന് തുടക്കമായി. തിരുനാൾ കോർഡിനേറ്റർ ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യൻ പുത്തൻപുര, ഫാ. വർഗീസ് മതിലകത്തുകുഴി, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കൽ, ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റിയൻ കളത്തിപറമ്പിൽ, ഫാ. ആന്റണി നമ്പിയത്ത്, മുൻ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ, ഫാ. ജോൺ വി. തടത്തിൽ, ഫാ. അലൻ വെട്ടുകുഴി എന്നിവർ സഹകാർമ്മികരായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി., കുട്ടനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി, വൈസ് പ്രസിഡന്റ് ബിജു വരമ്പത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൈക്കാരൻമാരായ മനോജ് മാത്യു പുത്തൻവീട്ടിൽ, സിബിച്ചൻ കോനാട്ട്, സാബു ആശാംപറമ്പിൽ, ജനറൽ കൺവീനവർ പ്രഫ. പി.വി. ജെറോം, ജോയിന്റ് കൺവീനേഴ്‌സായ ബിനോമോൻ ദേവസ്യാ പഴേമഠം, തോമസ് ജോർജ് ആലപ്പാട്ട് പറത്തറ, സെക്രട്ടറി മിനു സോബി, പബ്‌ളിസിറ്റി കൺവീനർ ബിനോയ് മാത്യു ഉലക്കപാടിൽ, ദിലീപ്‌മോൻ വർഗീസ്, റ്റിബിൻ തമ്പി, സാബു കരിക്കംപള്ളിൽ, ബാബു മണ്ണാംതുരുത്തിൽ, ജോർജ് മാത്യു മുണ്ടകത്തിൽ, ജോളി ജോർജ് മാമ്മൂട്ടിൽ, ജിജോ തോമസ് തുരുത്തേൽ, ആന്റണി ജേക്കബ് ഒറ്റാറയ്ക്കൽ, അനിത ജോസഫ് ഒലക്കപ്പാടി, മറിയാമ്മ സഖറിയാ കല്ലൂപറമ്പിൽ, കുഞ്ഞുമോൾ ആന്റണി കട്ടപ്പുറം, സാബു മാത്യു കളത്തൂർ, റീനാ റോജി കറുകയിൽ, സൂസമ്മ ഒറ്റാറയ്ക്കൽ, ഷിജോ മുണ്ടകത്തിൽ, ആകാശ് ജോളി കിളിരൂർ എന്നിവർ നേതൃത്വം നൽകി. തിരുനാളിൽ പങ്കെടുക്കാനായി തീർത്ഥാടകർ ഞായറാഴ്ച മുതലേ തന്നെ പള്ളിയിൽ എത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറെയും എത്തുന്നത്. പള്ളിയിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ കന്യാകുമാരി, രാജാക്കമംഗലം, മാർത്താണ്ഡം തുറക്കാർ പള്ളി പരിസരങ്ങളിൽ തമ്പടിച്ചു തുടങ്ങി.

ഇന്ന് മുതൽ തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും 4.30 ന്, 10 ന്, 6 ന് തമിഴ് കുർബാന, 5.45 ന്, 7.45 ന്, വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, കുർബാന, രാത്രി ഏഴിന് കുരിശടിയിൽ മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും. മെയ് ഒന്ന് മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 ന് തമിഴിൽ കുർബാനയും നടക്കും. വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മേയ് മൂന്നിനു രാവിലെ 5.45 ന് നടക്കുന്ന കുർബാനയ്ക്ക് ശേഷം പള്ളിയുടെ പ്രധാനകവാടത്തിൽ സ്ഥാപിക്കുന്നതോടെ തിരുന്നാളിന് തിരക്കേറും. പ്രധാന തിരുനാൾ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. തിരുനാൾ ദിനത്തിൽ പ്രദക്ഷണത്തിന് രൂപങ്ങൾ വഹിക്കുന്നതും നേതൃത്വം നൽകുന്നതും തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തജനങ്ങളാണ്. മെയ് 14 ന് എട്ടാമിടം. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചുകണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയിൽ മടങ്ങിയെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒൻപതിന് തിരുസ്വരൂപം നടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ കാലത്തിന് സമാപനമാകും. ഈ വർഷത്തെ തിരുന്നാളിന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ്ജ് രാജേന്ദ്രൻ, മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപസ്, കൊല്ലം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി മുല്ലശ്ശേരി, കോട്ടാർ, പാളയംകോട് രൂപതകളിൽ നിന്നുള്ള റൈറ്റ് റവ. ഡോ. പീറ്റർ റെമേജിയൂസ്, റൈറ്റ് റവ. ഡോ. ജൂഡ് പോൾ രാജ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾമാരായ ഫാ. ആന്റണി ഏത്തയ്ക്കാട്, ഡോ. മാത്യു ചങ്ങങ്കരി, റവ. ഡോ. ജോൺ തെക്കേക്കര, റവ. ഡോ. സ്‌കറിയാ കന്യാകോണിൽ, തക്കല രൂപത വികാരി ജനറാൾ ഫാ. ജോസഫ് മുട്ടത്തുപാടം എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.


