അടൂർ – ബന്ധുവായ ട്രാഫിക് എസ്‌ഐക്ക് വേണ്ടിയുള്ള കോഴപ്പണം ലോറി ഉടമയുടെ പക്കൽ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങുകയും അതിനുള്ള കമ്മിഷൻ കൈപ്പറ്റുകയും ചെയ്ത റവന്യൂ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. താലൂക്ക് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് എസ്. ആർ. വിഷ്ണുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ്. പോലീസ് വിജിലൻസിന്റെ ശുപാർശ പ്രകാരം റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലെ സബ് ഇൻസ്‌പെക്ടർ ഡി.എസ്.സുമേഷ് ലാലിനു വേണ്ടി മണൽ കടത്തുന്ന ലോറി ടിപ്പർ ഉടമകളിൽ നിന്നും പണം ഗൂഗിൾ പേ വഴി വിഷ്ണു വാങ്ങി എന്നാണ് കണ്ടെത്തൽ. സബ് ഇൻസ്‌പെക്ടറുടെ ബന്ധുവാണ് വിഷ്ണു. 59,000 രൂപയാണ് വാങ്ങിയത്. ഇതിൽ നിന്നും 10,050 രൂപ കമ്മീഷനായി വാങ്ങിയ ശേഷം ബാക്കി തുക സബ് ഇൻസ്‌പെക്ടർക്ക് നൽകിയതായിട്ടാണ് വിജിലൻസ് കണ്ടെത്തിയത്.


